മിരിസ്റ്റിക്ക (വന്യജാതി ചതുപ്പുകൾ)
(Myristica Swamps)
തെക്കൻ പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന വളരെയോറെ സവിശേഷതയാർന്ന ഒരു ആവാസവ്യവസ്ഥയാണ് വന്യജാതി ചതുപ്പുകൾ(Myristica Swamps) അത്യപൂർവ്വവും പശ്ചിമഘട്ടത്തിലെ തനത് സസ്യജന്തുജാലങ്ങളുടെ നിറസാന്നിദ്ധ്യവുമാണ് പ്രകൃതി-പരിസ്ഥിതി സസ്യശാസ്ത്രജ്ഞന്മാർ ഇവിടെ നടത്തിയ വിവിധ പഠനങ്ങളിൽ കണ്ടെത്തിയത്. 1960-ൽ സസ്യശാസ്ത്രജ്ഞനും വനം വകുപ്പ് ഉദ്യോഗസ്ഥനുമായ കൃഷ്ണമൂർത്തിയാണ് തെക്കൻ പശ്ചിമഘട്ടത്തിൽ തിരുവിതാംകൂർ പ്രദേശത്ത് കുളത്തുപ്പൂഴയിലും, ചെന്തുരുണി വനപ്രദേശത്തും അഞ്ചലിലും ആദ്യമായി ഈ ചതുപ്പുകളെ കണ്ടെത്തിയത്. 1968-ലെ ഇന്ത്യയിലെ വനാന്തരങ്ങളേക്കുറിച്ച് ഹാരിജോർജ്ജ് ചമ്പ്യന്റെയും, എസ്.കെ.സേഥിന്റെയും പരിഷ്ക്കരിച്ച സർവ്വെ റിപ്പോർട്ടിൽ ഈ പുതിയ ആവാസവ്യവസ്ഥയെ വന്യജാതി ചതുപ്പുകൾ എന്ന് നാമകരണം നൽകി അത്യപൂർവ്വ വനമേഖലയായി ഉൾപ്പെടുത്തിയിട്ടുണ്ട്.
നിത്യഹരിതവനങ്ങളിലെ താഴ്ന്ന വിതാനങ്ങളിൽ കെട്ടി നിൽക്കുന്ന ശുദ്ധ ജലചതുപ്പുകളാണ് വന്യജാതിചതുപ്പുകൾ. ഒരു പ്രധാന നീർച്ചാലും അതിനോട് ചേർന്ന ചെറുനീർച്ചാലുകളും ഈ ചുതുപ്പുകളെ വർഷം മുഴുവൻ നനവാർന്നതാക്കുന്നു. ഈ ചാലുകൾ പുറത്തേക്കൊഴുകി മറ്റുചാലുകളും തോടുകളുമായി ഒത്തുചേർന്ന് പുഴകളുടെ കൈവഴികളായി ത്തീരുന്നു. വർഷത്തിൽ ഏതാണ്ട് ഭൂരിഭാഗവും വെള്ളത്തിലാണ്ടുകിടക്കുന്ന ഈ ചതുപ്പുകളിൽ നിത്യഹരിത വനങ്ങളിൽ കാണുന്ന സാധാരണമരങ്ങൾക്ക് വളരാൻ കഴിയുകയില്ല. ശുദ്ധജലചതുപ്പുകളിൽ വളരുവാൻ കഴിയുന്ന ജാതിക്കമരത്തിന്റെ കുടുംബത്തിൽപ്പെട്ട കാട്ടുജാതിക്കമരങ്ങളാണ് ഇവിടെ വളരുന്നത്.
വന്യജാതി ചതുപ്പിൽവളരുന്ന മരങ്ങളുടെ പ്രത്യേകത ഇവയുടെ തായ്ത്തടയിൽ നിന്നും താഴേയ്ക്ക് വളർന്നിറങ്ങുന്ന താങ്ങുവേരുകൾ ഇവയ്ക്ക് ചതുപ്പിൽ ഉറപ്പോടെ നിൽക്കുന്നതിന് സഹായകമാകുന്നു. താങ്ങുവേരുകൾ കൂടാതെ മുട്ടുവേരുകൾ എന്നറിയപ്പെടുന്ന ചെറിയ വേരുകൾ ചതുപ്പിൽ വളയങ്ങൾ തീർത്ത് എഴുന്ന് നിൽക്കുന്നു. ഈ വളയവേരുകളിൽ നിറയെ വായുഅറകളുണ്ട്. കൂനൻ വേരുകൾ എന്നു വിളിയ്ക്കുന്ന ഈ ശ്വസന വേരുകളുടെ സഹായത്തോടെയാണ് വന്യജാതി മരങ്ങൾ ശ്വസിക്കുന്നത്. ഉണ്ടാപ്പയിൻ, ചോരപ്പയിൻ, ചോരപ്പാലി, കൊത്തപ്പയിൻ എന്നിങ്ങനെയുള്ള വന്യജാതിക്ക ഇനത്തിൽപ്പെട്ട മരങ്ങളാണ് ഈ ചതുപ്പുകളിൽ കണ്ടുവരുന്നത്.
തെക്കൻ കേരളത്തിലെ കുളത്തുപ്പുഴ, അഞ്ചൽ തെന്മല, ചെന്തുരുണി ചൂടൽ തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിർത്തി പങ്കിടുന്ന ശംഖില, വനാന്തരങ്ങളിലെ ശാസ്താംനട, അരിപ്പ, അമ്മയമ്പലംപച്ച, മടത്തറ, വേങ്കൊല്ല, പാലോട് ഓടുചുട്ടപടുക്ക, ഏഴുകുളം, കടമാൻകോട് എന്നിവിടങ്ങളിലായി 53 വന്യജാതിചതുപ്പുകൾ അവശേഷിക്കുന്നു എന്നാണ് ഭൗമശാസ്ത്രഗവേഷണ കേന്ദ്രത്തിന്റെ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കേരളത്തിലെ മൊത്തം ഭൂവിസ്ത്യതിയുടെ 0.004% മാത്രം ചതുപ്പുകൾ ഉണ്ടായിരുന്നിട്ടും പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന 16.3% ജീവി വിഭാഗങ്ങളാണ് ഇവിടെ കാണപ്പെടുന്നത്. ജൈവ വൈവിധ്യത്തിന്റെ കാര്യത്തിൽ മറ്റ് ആവാസവ്യവസ്ഥകളേക്കാൾ വന്യജാതിചതുപ്പുകൾ ഏറെ മുന്നിലാണ്. ഇവിടെ രാജവെമ്പാലയടക്കം 55 ഇനം ഉരഗജീവികളും എഴുപതിലേറെയിനം തുമ്പി ഇനങ്ങളും നൂറ്റി അൻപതോളം ചിത്രശലഭങ്ങളും, നൂറ്റി അൻപതിലേറെ പക്ഷിയിനങ്ങളും 44 ഇനം ചിലന്തി ഇനങ്ങളും, ആന കരിങ്കുരങ്ങ്, സിംഹവാലൻ അടക്കം നിരവധി സസ്തനികളുടേയും അവാസ കേന്ദ്രമാണ് ഇത്. ഈ അത്യപൂർവ്വ ആവാസവ്യവസ്ഥയെ പ്രത്യേകം സംരക്ഷണം നൽകി സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.